pi

Blogger Tips and TricksLatest Tips And TricksBlogger Tricks

സ്നേഹതീരം


ഡിസംബര്‍ മൂന്ന് ലോകവികലാംഗ ദിനം ബി ആര്‍ സി വേങ്ങര വിപുലമായ പരിപാടികളോടെ ആചരിച്ചു.വള്ളിക്കുന്ന് അരിയല്ലൂരിലെ എന്‍ സി ഹെറിറ്റേജില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ബി ആര്‍ സി അംഗങ്ങളും അതിഥികളുമെല്ലാം ചേര്‍ന്ന് ഇരുന്നൂറ്റമ്പതോളം ആളുകളാണ്‍ ആഘോഷ പരിപാടികള്‍ക്ക് എത്തിച്ചേര്‍ന്നത്.കാലത്ത് ഒമ്പത് മണിയോടെ പഞ്ചായത്തുകളുടെ സഹകരണത്തോടെ വാഹനങ്ങളില്‍ രക്ഷിതാക്കളും കുട്ടികളും സ്നേഹതീരത്തിലേക്ക് എത്തിച്ചേര്‍ന്നു.
എല്ലാ തടസ്സങ്ങളും പൊട്ടിച്ചെറിഞ്ഞ് എത്തിയ കുട്ടികള്‍ക്ക് വേണ്ടി മുഴു‌വന്‌ വാതിലുകളും തുറന്ന് വച്ചിരുന്നു.ഹെറിറ്റേജ് സ്പോണ്‍സര്‍ ചെയ്ത അഡ്വാക്കറ്റ് കരുണദാസും കുടുംബവും ജോലിക്കാരും അത്ഥികളെ സ്വീകരിക്കാന്‍ പൂമുഖത്ത് തന്നെ ഇരുപ്പുറപ്പിച്ചു.പത്ത് മണിയോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി രജിസ്ട്രേഷന്‍ നടപ‍ടികളും കഴിഞ്ഞു കുട്ടികളും രകഷിതാക്കളും സീറ്റുകളില്‍ ഇരുന്നു.പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ വേദിയിലേക്ക് എം എല്‍ എ കെ എന്‍ എ ഖാദര്‍ സാഹിബിന്റെ വാഹനം എത്തിച്ചേര്‍ന്നു.പിന്നെയെല്ലാം പരിപാടിയു‍ടെ പേര് പോലെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ അവിടമങ്ങോട്ട് സ്നേഹതീരമായി മാറുകയായിരുന്നു.ഞങ്ങളുടെ ബഹുമാന്യനായ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.ഇബ്രാഹിം കുട്ടി സാര്‍.പ്രോഗ്രാം ഓഫീസര്‍ സൈതലവി സാര്‍ എല്ലാം ഒത്ത് ചേര്‍ന്ന് ഞങ്ങളുടെ പരിപാടിയുടെ നിയന്ത്രണവും മേല്‍നോട്ടവും ഏറ്റെടുത്തപ്പോള്‍ സാര്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായി.
പിന്നെ കാര്യപരിപാടിയുടെ തിരക്കിലേക്ക് കടന്നു.കടല്‍ തീരത്തിന്റെ പരപ്പിലേക്ക് കാന്‍വാസ് വലിച്ച് കെട്ടിയപ്പോള്‍ കടല്‍കാറ്റിന് അത് ഇഷ്ടപ്പെടാത്തപോലെ,അതല്ല കടല്‍ തീരം ഈ സ്നേഹകൂട്ടായ്മയ്ക്ക് വേണ്ടി മറ്റെന്തിങ്കിലും കരുതിവെച്ചതാവുമോ,ഏതായാലും സദസ്സിനോട് ചേര്‍ന്ന് തന്നെ ബിഗ് കാന്‍വാസും നിറകൂട്ടുകളും ഒരുങ്ങി,ഇനി ഫര്‍സാനയുടെ ഊഴമാണ്.എടരിക്കോട് നിന്നാണ്‍ ആ കൊച്ചുമിടുക്കി രക്ഷിതാക്കളുടെ കൂടെ വന്നിരിക്കുന്നത്.എം എല്‍ എ യും പ‍ഞ്ചായത്ത് ഭാരവാഹികളും പ്രജക്ട് ഓഫീസറുമെല്ലാം നിറഞ്ഞ് നിന്നപ്പോള്‍ പാവം കൊച്ച് പകച്ചുപോയി.ജീവിതത്തില്‍ ആദ്യമായിട്ടാവാം ആള്‍കൂട്ടത്തിന്റെ ആരവങ്ങളില്‍ അവള്‍ ചേര്‍ന്ന് നില്‍ക്കുന്നത്.ഒരുപാട് മനോഹരമായ ചിത്രങ്ങള്‍ വരച്ച് അവളുടെ ചിത്രങ്ങളുടെ പ്രദര്‍ശനമാണല്ലോ സ്നേഹതീരത്തിലെ ഒരിനം ,എന്നിട്ടും അവള്‍ക്ക് കയ്യില്‍ ബ്രഷ് പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല.…..... എം എല്‍ എ ഖാദര്‍ സാഹിബിന്റെ കൈ അവളിലെ പ്രതിഭയെ പതിയെ തട്ടിയുണര്‍ത്തി.അവള്‍ കയ്യില്‍ കരുതിയ നിറങ്ങളിലേക്ക് സന്തോഷ കണ്ണുനീര്‍ ഒരിറ്റ് വീണതും പതിയെ ബ്രഷെടുത്ത് അവള്‍ വരച്ച് തുടങ്ങി,ഒന്നല്ല് ഒരുപാട് ചിത്രങ്ങള്‍. എല്ലാതടസ്സങ്ങളും നീക്കി അവളാണ്‍ ഞങ്ങള്‍ക്ക് വേണ്ടി വാതിലുകള്‍ തുറന്നത്.ആ വാതിലിലൂടെയാണ് എം എല്‍ എയും ഓഫീസര്‍മാരും കലാകാരന്മാരും കടന്ന് വന്നത്.
വേദിയില്‍ സൈതലവി സാറിന്റെ ഹൃസ്വമായ സ്വാഗത ഭാഷണം.ഒരു വലിയ മഴക്ക് മുന്നോടിയായി വരുന്ന ഇളംകാറ്റ് പോലെ എല്ലാവരെയും കുളിരണിയിച്ച് രണ്ട് മിനിറ്റിനകം അതടങ്ങി.കാരികുട്ടി ഏട്ടന്റെ അധ്യക്ഷ പ്രസംഗം .പിന്നെയെല്ലാം എം എല്‍ എയായിരുന്നു. വാക്കുകള്‍ കൊണ്ട് അദ്ധേഹം വിസ്മയം തീര്‍ത്തു.
രക്ഷിതാക്കള്‍ക്ക് മോട്ടിവേഷന്‍ കുട്ടികള്‍ക്ക് ആവേശം സംഘാടകര്‍ക്ക് ആശ്വാസം എല്ലാവര്‍ക്കും തോന്നും അദ്ധേഹം പറഞ്ഞത് ഞങ്ങളെ കുറിച്ചാണെന്ന്,കഥപറഞ്ഞും കണക്കുകള്‍ ചേര്‍ത്തും ദിവസത്തിന്റെ പ്രധാന്യം സൂചിപ്പിച്ചും അരമണിക്കൂര്‍ സമയം.അത് കഴിഞ്ഞ് കരുണദാസേട്ടന് ഒരു കൊച്ചു ഉപഹാരം,ഉപഹാരം സ്വീകരിച്ച് അദ്ധേഹം ഒന്നും പറ‍ഞ്ഞില്ല,അല്ലെങ്കിലും അദ്ധേഹത്തിന് പറയുന്നതിലായിരുന്നില്ലല്ലോ താത്പര്യം ചെയ്യുന്നതിലായിരുന്നല്ലോ,പലര്‍ക്കും അവനവന്റെ പേര് ഒരു ഭാരമാവുമ്പോള്‍ കരുണേട്ടന് ശരിക്കും ആ പേര് ഒരു അലങ്കാരം തന്നെ.സംസാരത്തിന് വലിയ പ്രസക്തിയില്ലെന്ന് തോന്നിച്ച ആ വേദിയില്‍ ഇനി അഭിസംബോധന ചെയ്യാനുള്ളത് ബഹുമാന്യനായ ഡി.പി.ഒ ഇബ്രാഹിം കുട്ടി സാറാണ്‍.ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ സാന്നിധ്യം തന്നെ ഞങ്ങള്‍ക്ക് ഒരു അഹങ്കാരമായിരുന്നു,ദിവസത്തിന്റെ പ്രാധാന്യവും സദസ്സിന്റെ മഹത്വവും ഒന്ന് ഓര്‍മപ്പെടുത്തി.പിന്നീട് ഒന്ന് രണ്ട് പ്രസംഗങ്ങള്‍ എല്ലാം അഞ്ച് മിനിറ്റിലൊതുങ്ങി.
അതിഥികള്‍ വേദിവിട്ട് സദസ്സിലേക്ക് ഇറങ്ങി വന്ന് സ്നേഹതീരത്തോട് ചേര്‍ന്ന് നിന്നു,അല്ല അവര്‍ അലിഞ്ഞ് ചേരുകയായിരുന്നു.വേദിയില്‍ കുട്ടികളുടെ കലാമത്സരം ആരംഭിച്ചു.
മുഖത്ത് ഛായം തേച്ച് തൂവെള്ള വസ്ത്രം ധരിച്ച് കൊച്ച് കലാകാരന്മാര്‍ പാട്ടിനൊത്ത് നൃത്തം വെച്ചപ്പോള്‍ വൈകല്യം പോലും ആ മഹാ പ്രതിഭകളുടെ കലാവിസ്മയത്തിന് മുമ്പില്‍ തലകുനിച്ച് നിന്ന് കാണും,എം.എല്‍.എയും മറ്റ് അതിഥികളും നൃത്തമവതരിപ്പിച്ച കലാകാരികളോടൊപ്പം ഫോട്ടോയെടുക്കാന്‍ ഓടിവന്നപ്പോള്‍ രക്ഷിതാക്കള്‍ക്കും അഭിമാനത്തിന്റെ നിമിഷം.മറ്റു പരിപാടികളില്ലായിരുന്നുവെങ്കില്‍ ഈ സ്നേഹം തീരം വിട്ട് ഞങ്ങള്‍ എവിടെയും പോവുമായിരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനമായി അത് .ഓരോ അതിഥികളെയും യാത്രയാക്കുമ്പോള്‍ ഞങ്ങള്‍ക്ക് സ്വികരിക്കാന്‍ പുതിയ അതിഥികള്‍ വരുന്നുണ്ടായിരുന്നു. വികലാംഗദിനത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അതിഥി ഒരു പക്ഷെ ജലീല്‍ മാസ്റ്ററായിരിക്കും.ഗിന്നസ് ഉണ്ടപക്രുവിനെ അതിഥിയായി ലഭിക്കാന്‍ അവസാനം വരെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ലഭിക്കാതെ പോയപ്പോള്‍ ‍‍ഞങ്ങള്‍ക്കുള്ള പ്രയാസം മാറിയത് ജലീല്‍ മാസ്റ്ററുടെ സാന്നിധ്യമായിരുന്നു,അരമണിക്കൂര്‍ സമയം അദ്ധേഹം കുട്ടികളോടൊത്ത് സ്നേഹതീരത്തിലുണ്ടായിരുന്നു.പോവും നേരം ആമിന കുട്ടി സമ്മാനിച്ച സമ്മാനവുമായാണ് ജലീല്‍ മാസ്റ്റര്‍ പോയത്.
വള്ളികുന്നിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന സാന്നിധ്യമാണ് രാവണപ്രഭു.സാഹിത്യകാരന്‍ , പൊതു പ്രവര്‍ത്തകന്‍ ,സാംസ്കാരിക നേതാവ്.ഇത്തരം വിശേഷണങ്ങളൊക്കെ അദ്ധേഹത്തിന് ചേരും,വള്ളിക്കുന്നിലെ കടലോട് ചേര്‍ന്ന് സ്നേഹം കൊണ്ടൊരു തീരം തീര്‍ക്കുന്നു വേങ്ങര ബി ആര്‍ സി എന്ന് കേട്ടപ്പോള്‍ എങ്കില്‍ ‍ആ തീരത്ത് ഞാനുമുണ്ടാവുമെന്ന് പറഞ്ഞ് ഞങ്ങളോടൊപ്പം ചേര്‍ന്നതാണ് ആ മഹാ കലാകാരന്‍. സാറ് സ്നേഹതീരത്തെത്തുന്നതിന് മുമ്പെ സഹചാരിയായ സുലൈമാനെ കുറെ സമ്മാനങ്ങളുമായി പറഞ്ഞയച്ചു ആ മനുഷ്യ സ്നേഹി,ഉച്ചയ്ക്ക് മുമ്പ് സ്നേഹതീരത്തെത്തി കുട്ടികളോടൊപ്പം കുറച്ച് സമയം.
കുട്ടികളുടെ പാട്ടും കായികമത്സരങ്ങളും ഇടതടവില്ലാതെ നടന്നു.ഹെറിറ്റേജ് ജീവനക്കാര്‍ എല്ലാ സഹായങ്ങളുമായി ‌ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു.പരിപാടിയുടെ രസം കയറി ചായ കുടിക്കാന്‍ മറന്ന് പോയ ഞങ്ങളെ ചായയുമായി വന്ന് ഓര്‍മപ്പെടുത്തിയത് അവരായിരുന്നു.പലപ്പോഴും പുറത്ത് നിന്നുള്ള സംഘാടകര്‍ പരിപാടിക്ക് മങ്ങലേല്‍പിക്കുമ്പോള്‍ ഹെറിറ്റേജ് ജിവനക്കാര്‍ ഞങ്ങള്‍ക്ക് നല്ല ആതിഥേയരായിരുന്നു.ചായയും കുടിച്ച് കടലിന്റെ ഇരമ്പലും ശ്രദ്ധിച്ചിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് പെട്ടൊന്നാണ് സുധീര്‍ കടലുണ്ടി കടന്ന് വന്നത്.എത്ര പെട്ടൊന്നാണ് സുധീര്‍ ഞങ്ങളില്‍ ഒരുവനായത്.വേങ്ങര ബ്ലോക്ക് പ്രസിഡന്റ് കവുങ്ങില്‍ സുലൈഖയും,വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലും പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആരിഫാത്തയും രക്ഷിതാക്കളുടെ കൂടെ പരിപാടികള്‍ വീക്ഷിക്കുന്നത് ഞങ്ങള്‍ അറിഞ്ഞ് പോലുമില്ല.സ്നേഹതീരം ഒരു ലോകപ്രശസ്ത കലാകാരന്റെ സര്‍ഗവിസ്മയത്തിന് കാത്തിരിക്കയാണ്.വരവറിയിച്ച് ഒന്ന് രണ്ട് കൊട്ട്.പിന്നെ സുലൈമാന്‍ കാക്കയുടെ വക ഓത്ത് പള്ളിയിലെ പഴയ ഓര്‍മകള്‍ ചികഞ്ഞ് കൊണ്ടുള്ള പാട്ട്.രക്ഷിതാവിന് വേണ്ടി മറ്റൊന്ന്.ഇനി പ്രത്യേകപരിഗണനയര്‍ഹിക്കുന്ന ഗായികയാണ്.ഇവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല . പക്ഷെ സമയവും മൂടും ഒത്ത് വന്നാല്‍ അവള്‍ പാടും വരികള്‍ തിരിച്ചറിയാന്‍ പറ്റില്ലെങ്കിലും ഈണം കൃത്യമായി ഉരിയാടും.പക്ഷെ അവള്‍ക്ക് തോന്നിയാല്‍ മാത്രമെ അവള്‍ പാടൂ.ഇന്ന് എല്ലാം ഒത്ത് വന്നു.സൂധീറിനോട് കുട്ടിയെ കുറിച്ച് പറഞ്ഞതും അദ്ധേഹം അവളുടെ പാട്ടിനൊത്ത് കൊട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.കുട്ടിയെ പതിയെ വീല്‍ചയറില്‍ വേദിയിലെത്തിച്ചു.സദസ്സും വേദിയും രക്ഷിതാവും അധ്യാപികമാരും സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു.സുധീര്‍ തന്റെ മാന്ത്രികവിരല്‍ തബലയില്‍ താളം പിടിക്കുന്നു.......കാറ്റെ ,,,,,കാറ്റെ,,,,നീ,,,,,,യേശുദാസിനെ പോലുള്ള പ്രശസ്തര്‍ക്ക് താളം പിടിച്ച ആ വിരലുകള്‍ ….... സുധീറും നാഫിയയും സ്നേഹതീരത്തെ കോരിതരിപ്പിച്ചു.സ്നേഹതീരം നിശ്ചലായി കൊണ്ടിരിക്കെ ആദ്യ പാട്ട് അവസാനിച്ചു.നിലയ്കാത്ത കയ്യടി.നാഫിയ ഒന്നും അറിയാത്തവളെ പോലെ ചിരിതൂകി നില്‍കുന്നു.സദസ്സ് വീണ്ടും ആ സ്വരമാധുരി ആസ്വദിക്കാന്‍ മനസ്സാ ആഗ്രഹിക്കുന്നു.ഒന്ന് കൂടെ എന്ന് എങ്ങനെ പറയും,അതും സുധീറിനെ പോലെ ഒരു കലാകാരനോട് നാക്ക് തിരിയാത്ത ഒരു കുട്ടിക്ക് വേണ്ടി ലോകാത്ഭുതം തീര്‍ത്ത വിരലുകളുടെ ഉടമസ്ഥനോട്......പക്ഷെ സുധീര്‍ അടുത്ത ഈണം ചിട്ടപ്പെടുത്തി തുടങ്ങി ആ സദസ്സിന്റെ ആഗ്രഹം അദ്ധേഹം അറിഞ്ഞപോലെ!ഞങ്ങളാരും ഒന്നും പറഞ്ഞില്ല പറയാതെ തന്നെ ആ മഹാ പ്രതിഭ മറ്റൊരു പ്രതിഭയെ തിരിച്ചറിഞ്ഞതായിരിക്കാം......സാഹിറ പാടി തുടങ്ങി ഏനുണ്ടോടീ......ഏനുണ്ടോടീ......
ആറ്റ് മണല്‍ പായയില്‍.............ഇതുപോലൊരു തീരത്തെല്ലാതെ ലോകത്തെവിടെയാ ഇങ്ങനെയൊക്കെ സംഭവിക്ക.സംസാരിക്കാന്‍ നാക്ക് തിരിയാത്ത കുട്ടി.ലോക പ്രശസ്തനായ തബലിസ്റ്റിനൊപ്പം പാടുക ഒന്നല്ല മൂന്ന് പാട്ടുകള്‍.
ഇനി അല്‍പം വിശ്രമം കലയും വിനോദവും മാറി നിന്ന വിശ്രമവേളയില്‍ കുട്ടികളും രക്ഷിതാക്കളും ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും സമയം കണ്ടെത്തി.കടല്‍ പിന്നെയും ഇരമ്പി കൊണ്ടേയിരുന്നു.ഈ സ്നേഹക്കൂട്ടായ്മയെ തന്റെ മാറോട് ചേര്‍ക്കാന്‍ ഏത് കടലും ആഗ്രഹിച്ച് പോവില്ലെ.
ഉച്ചയ്ക്ക ശേഷം കുട്ടികളുടെ ഡാന്‍സും പാട്ടും കഥപറച്ചിലും തുടര്‍ന്നു.ആസ്വദിച്ചും അനുഭവിച്ചും ഒരു സായാഹ്നം.കലയ്ക്ക് വൈകല്യം ഒരു പ്രശ്നമല്ലെന്ന് ബോധ്യമാവുന്ന പ്രകടനങ്ങള്‍.അതങ്ങനെ മൂന്നര മണിവരെ തുടര്‍ന്നു.മുറ്റത്ത് നിരത്തി വച്ച ടേബിളിന് മുകളില്‍ സമ്മാന പൊതികള്‍ അണിനിരന്നു.എല്ലാവര്‍ക്കും സമ്മാനങ്ങളുണ്ട്.രക്ഷിതാക്കള്‍ കയ്യില്‍ കരുതിയ മിഠായി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട് ചിലര്‍. വേങ്ങര ബ്ലോക്ക് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമാരും കയ്യില്‍ കരുതിയ കേക്ക് ചായക്കൊപ്പം വിതരണത്തിന് തയ്യാറാവുന്നുണ്ട്.അതിന് മുമ്പെ കടല്‍ കാണാന്‍ കുട്ടികളെ രക്ഷിതാക്കളും ഹെറിറ്റേജ് ജീവനക്കാരും തയ്യാറാക്കി നിര്‍ത്തി.നടക്കാന്‍ കഴിയാത്തവര്‍ക്ക് വാഹനവും വന്ന് നിന്നു. സന്ദേശ വിളംബരത്തിന്റെ മുദ്രാവാക്യവും വിളിച്ച് ബി ആര്‍ സി ജീവനക്കാരന്‍ ഹാരിസ് മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലുമായി തീരവു തേടി അവര്‍ അടിവെച്ച് നീങ്ങി.കടല്‍ തീരത്തോട് സ്നേഹതീരം ലയിച്ച് ചേര്‍ന്ന മണിക്കുറുകള്‍ അറബിക്കടലും സ്നേഹക്കടലും ആലിംഗനം ചെയ്ത നേരം ചരിത്രം ഞങ്ങള്‍ക്ക് വഴിമാറിതന്നു.അതിന്റെ താളുകളില്‍ ആദ്യമായിട്ടാവാം ഇങ്ങനെ ഒരാരവത്തിന് സാക്ഷിയാവുന്നത് . അവസാനം കടലിനോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ച് പോന്നു.ഇനിയൊരു സംഗമം സാധ്യമാവുമോ?....
സമ്മാന വിതരണവും ചായ കുടിയും നന്ദി പറച്ചിലും ചടങ്ങിന് വേണ്ടി നടന്നു.സ്നേഹതീരം തിരഞ്ഞ് നടന്നപ്പോള്‍ ഹെറിറ്റേജ് പഴയ തിരക്കിലേക്ക് ….............